വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അറസ്റ്റു ചെയ്തു

സജീഷ് കുമാര്‍.
ഇരിങ്ങാലക്കുട: വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പില്‍ മുഖ്യപ്രതിയും മുന്‍ ചെയര്‍മാനുമായ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടില്‍ സജീഷ് കുമാര്‍ (45) നെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ചന്തകുന്നില്‍ പ്രവര്‍ത്തിച്ച് വരുന്ന വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട ബ്രാഞ്ച് സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ കുടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നും കോടികള്‍ ഫിക്സഡ് ഡെപ്പോസിറ്റ് ആയി സ്വീകരിച്ച ശേഷം നാളിതു വരെ പലിശ നല്ക്കാതെയും നിക്ഷേപിച്ച പണം തിരികെ നല്ക്കാതെയും തട്ടിപ്പ് നടത്തിയ കേസാണിത്.
ജില്ലയില്‍ പലസ്ഥലങ്ങളിലും ഫാമുകള്‍ ലീസിന് എടുത്ത് കൃഷി ചെയ്തു ലാഭമുണ്ടാക്കി നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കും എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ ചെയര്മാന് സജീഷ് കുമാറിനും മറ്റു പ്രതികള്‍ക്കും എതിരെ നൂറോളം പേരുടെ പരാതിയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയതിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ മാത്രം 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സജീഷ്കുമാര്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 15 ഉം, കുന്നംകുളം പോലീസ് സ്റ്റേഷനില്‍ ആറും തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ 11 ഉം കൂടി ആകെ 32 തട്ടിപ്പ് കേസുകളില്‍ പ്രതിയാണ്. സ്ഥാപനത്തിന്റെ മാനേജര്‍ ആയിരുന്ന മുട്ടിത്തടി സ്വദേശിനിയായ അറക്കല്‍ വീട്ടില്‍ ജീവലത(39) യെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ കെ.പി പ്രസന്നകുമാര്‍, മുഹമ്മദ് റാഷി, എഎസ്ഐ ടി.കെ. ഷാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.എം. അഭിലാഷ് എന്നിവരാണ് സജീഷ് കുമാറിനെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.