മരട് കവര്‍ച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര് അറസ്റ്റില്‍

ഷാജി, നിഷാന, മുക്താര്‍, മുഹമ്മദ് ഷമീം ഖുറൈഷി.
ആളൂര്‍: മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര് അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26 ) വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പുറകില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവമാണിത്. 2024 ഡിസംബര്‍ 25 ന് രാവിലെ 10.30 ഓടെ ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കൊമ്പിടി എന്ന സ്ഥലത്ത് നിന്നാണ് അനന്തുവിനെ തട്ടികൊണ്ടു പോയത്.
പ്രതികളായ കൂളിമുട്ടം ആല് സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ നിഷാന (24), എറണാകുളം പറവൂര്‍ താനിപാടം വെടിമറ സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ (32,) പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി ( 33 ) എന്നിവരെയാണ് ആളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അനന്തുവും സുഹൃത്തുക്കളായ ആറു പേരും ചേര്‍ന്ന് 2024 ഡിസംബര്‍ 19 ന് രാവിലെ 11 ന് എറണാകുളം ജില്ലയിലെ തൈക്കുടത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച് അവരുടെ കൈവശത്തില്‍ ഉണ്ടായിരുന്ന 5000000 (അന്‍പത് ലക്ഷം) രൂപ കവര്‍ച്ച നടത്തിയിരുന്നു. ഈ സംഭവത്തില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്ത അനന്തുവിനെ മരട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിവരം പുറത്തായത്. കവര്‍ച്ചയിലൂടെ ലഭിച്ച പണം അപഹരിക്കുന്നതിന് വേണ്ടി ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷന്‍ ടീമും കൂടി ചേര്‍ന്ന് നിഷാന എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച് 25 ന് രാവിലെ 10.30 അനന്തുവിനെ ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തി. അവിടെ നിന്ന് അനന്തു സഞ്ചരിച്ചു വന്ന കാറടക്കം വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു.
അവിടെയുള്ള തട്ടുകടയുടെ പുറകില്‍ വെച്ച് അനന്തുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാലില്‍ മുറിവ് ഉണ്ടാക്കി മുറിവില്‍ ടിന്നര്‍ ഒഴിച്ചും, ഗ്യാസ് ട്യൂബ് കണ്ട് അടിച്ചും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചും മറ്റും അനന്തുവിനെ ഗുരുതര പരിക്കേല്‍പ്പിച്ച് അനന്തുവിന്റെയും സുഹൃത്തുക്കളുടെയും കൈയ്യിലുണ്ടായിരുന്ന 1460000 (പതിനാല് ലക്ഷത്തി അറുപതിനായിരം) രൂപയും അഞ്ച് കാറുകളും കവര്‍ച്ച ചെയ്തുവെന്ന് അനന്തു പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അനന്തുവിനെ തട്ടിക്കൊണ്ട് പോയത് ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കൊമ്പിടിയില്‍ ആയതിനാല്‍ കേസ് ആളൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കോടതിയുടെ അനുമതിയോടെ മരട് കവര്‍ച്ചക്കേസില്‍ ജയിലില്‍ കഴിയുന്ന അനന്തുവിനെ കണ്ട് ചോദിച്ചതില്‍ മതിലകം പോഴങ്കാവ് എന്ന സ്ഥലത്ത് നിന്ന് ഇവര്‍ പാപ്പിനിവട്ടം സ്വദേശിയായ ഷിനാസ് എന്നയാളെയും തട്ടിക്കൊണ്ട് പോയതായും അനന്തുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വെടിമറയില്‍ എത്തിച്ച് മര്‍ദിച്ചിരുന്നുവെന്നും പറഞ്ഞു.
അനന്തുവിനെ കൊമ്പിടിയില്‍ നിന്നും വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോയ ഷാജിയും മുക്താറുമാണ് ഇപ്പോള്‍ അറസ്റ്റിലായവരില്‍ രണ്ടു പേര്. ഷമിം ഖുറൈഷിയുടെ തട്ടുകടയിലേക്കാണ് അനന്തുവിനെ തട്ടിക്കൊണ്ട് പോയത്. അവിടെ വച്ച് മൃഗീയമായി ഉപദ്രവിചചവരില് ഷമിം ഖുറൈഷിയും ഉണ്ടായിരുന്നു. നിഷാനയാണ് അനന്തുവിനെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തിയത്. ഈ കേസില്‍ തട്ടി കൊണ്ടു പോയ പ്രധാന പ്രതിയായ കോതപറമ്പ് സ്വദേശിയായ വൈപ്പിന്‍പാടത്ത് വീട്ടില്‍ ഫാരിസ് (39) മതിലകം പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ റിമാന്റില്‍ ആണ്.
ഷാജിയെയും നിഷാനയെയും മതിലകത്തു നിന്നാണ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്പി ബി.കൃഷ്ണകുമാര്‍ ഐപിഎസ് ഈ കേസിന്റെ അന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഡിവൈഎസ്പി കെ.ജി. സുരേഷ്, ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സി.എസ്. സുമേഷ്, കെ.എം. ഗിരീഷ്, ഹരികൃഷ്ണന്, ജിബിന്‍ വര്‍ഗീസ്, ഡാന്‍സാഫ് എസ്.ഐ. സി.ആര്. പ്രദീപ്, എഎസ്ഐ മിനിമോള്‍, സീനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ മാരായ കെ.എസ്. ഉമേഷ്, എ.ബി. നിഷാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
വെടിമറ സ്വദേശിയായ മുക്താര്‍ നിരവധി കേസുകളിലെ പ്രതിയാണ്. ഷാജിക്ക് 2025 ല്‍ മതിലകം പോലിസ് സ്റ്റേഷനില്‍ പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസും, 2023 ല പീച്ചി പോലിസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ആളൂര്‍ 2022 ല്‍ ആളെത്തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസും ആലുവ വെസ്റ്റ് പോലിസ് സ്റ്റേഷനില്‍ ഒരു വധശ്രമ കേസും അടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മുക്താര്‍.