യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി; വേഗത കുറഞ്ഞപ്പോൾ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി; വേഗത കുറഞ്ഞപ്പോൾ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.
ഇരിങ്ങാലക്കുട: യുവാവ് കാറിൽ തട്ടിക്കൊണ്ടുപോയ 19 കാരി വാഹനത്തിൽനിന്നു പുറത്തേക്കു ചാടി രക്ഷപ്പെട്ടു. സംഭവത്തിൽ ഒല്ലൂർ എടക്കുന്നി സ്വദേശി ആലപ്പാട്ട് വീട്ടിൽ ജോ ആന്റണിയെ (30) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നിന് മുരിയാട് വല്ലക്കുന്നിലാണു സംഭവം.
പെൺകുട്ടി വഴിയിലൂടെ നടന്നുപോകുന്പോഴാണു കാറിലെത്തിയയാൾ വാഹനംകൊണ്ടു തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. വാഹനം ഇടറോഡിലേക്കു പ്രവേശിച്ച് വേഗം കുറഞ്ഞപ്പോൾ പെൺകുട്ടി പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.
വല്ലക്കുന്ന് സ്വദേശിയായ പെണ്‍കുട്ടി ജര്‍മ്മന്‍ ഭാഷാകോഴ്സ് പഠിക്കാൻ എറണാകുളത്തു പോയി തിരികെ ബസിറങ്ങി വീട്ടിലേക്കു നടന്നുപോകുകയായിരുന്നു. ഇലക്ട്രിക് കാറില്‍ എത്തിയ പ്രതി യുവതിയെ തടഞ്ഞുനിര്‍ത്തി ബലമായി കാറില്‍കയറ്റി 50 മീറ്ററോളം കൊണ്ടുപോയി ലൈംഗിക ഉപദ്രവത്തിനു ശ്രമിക്കുകയായിരുന്നു. കാറിന്റെ വേഗം കുറഞ്ഞ തക്കത്തിനു പെൺകുട്ടി വാഹനത്തിൽനിന്നു പുറത്തേക്കു ചാടിയാണു രക്ഷപ്പെട്ടത്. ഉടന്‍ ആളൂര്‍ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതി വാഹനവുമായി ഒല്ലൂരില്‍നിന്ന് കൊടകര മാള ചെങ്ങമനാട് വഴി ആലുവയിലേക്കു പോകുന്നതായി പോലീസിനു മനസിലായി. ഉടൻ ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പിന്തുടര്ന്ന് ആലുവയിൽവച്ച് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതി കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ ചെങ്ങമനാട് പോലീസ് സ്റ്റേഷന് പരിധിയില്‍ മറ്റൊരു യുവതിയെ സമാനരീതിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
റോഡിലൂടെ നടന്നുപോകുകയായിരുന്ന 31 വയസുള്ള യുവതിയെ കാറുകൊണ്ടു തടഞ്ഞുനിർത്തി തന്നോടൊപ്പം വരുന്നോയെന്നു ചോദിക്കുകയായിരുന്നു. യുവതി വഴിമാറി നടന്നു വീട്ടിലെത്തി ഭര്‍ത്താവിനോടു വിവരം പറഞ്ഞു. ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങള്‍ വഴി വാഹനം തിരിച്ചറിഞ്ഞ് ചെങ്ങമനാട് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.