പടിയൂര്‍ ഇരട്ട കൊലപാതകം: പിടി തരാതെ പ്രതി, മൂന്നു ഭാഷകളിലായി ലുക്ക് ഒട്ട് നോട്ടീസുമായി പോലീസ്

പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി ഇറക്കിയ ലുക്ക് ഔട്ട് നോട്ടീസ്.
ഇതുവരെയും ആരുമായും ബന്ധപ്പെട്ടിട്ടില്ല, അവസാന ടവര്‍ ലൊക്കേഷന്‍ വളപട്ടണത്ത്
ഇരിങ്ങാലക്കുട: പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് മൂന്ന് ഭാഷകളിലും വ്യത്യസ്ത രൂപങ്ങളിലുമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ലുക്ക്ഔട്ട് നോട്ടീസ്. പ്രേംകുമാറിന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ കാണിക്കുന്നത് വളപ്പട്ടണത്താണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നതായി കരുതുന്നത്. പിറ്റേ ദിവസമാണ് ടവര്‍ ലൊക്കേഷന്‍ അവസാനമായി കാണിക്കുന്നത്. ഇത് അന്വേഷണത്തെ വിഴി തിരിച്ചുവിടുവാന്‍ പ്രതി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായും പോലീസ് കരുതുന്നുണ്ട്. ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ ശേഷം വിദ്യയുടെ ഫോണ്‍ ഇയാള്‍ മുംബൈയിലേക്ക് പോയ ട്രെയിനില്‍ ഉപേക്ഷിച്ചിരുന്നു.ഇത് അന്വേഷണത്തെ ആദ്യഘട്ടങ്ങളില്‍ വഴിതിരിച്ചു വിട്ടിരുന്നു.
അതുപോലെ അന്വേഷണം വഴിതിരിച്ചുവിടുന്നതിനു വേണ്ടി ഫോണ്‍ ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിച്ചതാകാമെന്നും അന്വേഷണം ആ ദിശയില്‍ നടക്കുബോള്‍ മറുവഴി കണ്ടെത്തി കേരളം വിടാമെന്നോ അല്ലെങ്കില്‍ കേരളത്തില്‍ തന്നെ സുരക്ഷിത സ്ഥലത്ത് കഴിയാമെന്നും പ്രതി കരുതിയിട്ടുണ്ടാകണം. ട്രെയിനില്‍ ഫോണ്‍ ഉപേക്ഷിച്ചതാണെങ്കില്‍ ചാര്‍ജ്ജ് കഴിഞ്ഞതോടെ ഓഫ് ആയതാകാനും സാധ്യതയുണ്ട്. പൊലീസിന്റെ അഞ്ച് സംഘങ്ങളും ഒരു സൈബര്‍ സംഘവുമാണ് അന്വേഷിക്കുന്നത്. ഇതുവരെയും ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ പ്രേംകുമാര്‍ ബന്ധപ്പെട്ടീട്ടില്ല. ഇവരെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ്. എറണാകുളം, കോട്ടയം, തൊടുപുഴ, തിരുവനന്തപുരം തുടങ്ങി പത്തിടങ്ങളില്‍നിന്ന് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരീച്ചീട്ടുണ്ട്.
ഇവിടങ്ങളില്‍ പോയി പോലീസ് അന്വേഷണം നടത്തി. ഹോട്ടല്‍ മാനേജരായി ഒട്ടേറേ സ്ഥലങ്ങളില്‍ ജോലി ചെയ്ത പ്രേംകുമാറിന് വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവുണ്ട്. ആകര്‍ഷകമായ സംസാരവും പെരുമാറ്റവും കൊണ്ട് നിരവധി സ്ത്രീകളെ ഇയാള്‍ വലയിലാക്കിയിട്ടുണ്ട്. ആറുമാസത്തില്‍ കൂടുതല്‍ ആരുമായും ഇയാള്‍ വലിയ ബന്ധം പുലര്‍ത്തിയിട്ടില്ല. സൂത്രശാലിയായ ക്രമിനലാണ് പ്രേംകുമാറെന്നാണ് പോലീസ് പറയുന്നത്. 2019 ല്‍ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസില്‍ മാസങ്ങള്‍ക്കു ശേഷമാണ് ഇയാള്‍ പിടിയിലായത്. ഈ കേസില്‍ പ്രേംകുമാര്‍ ര്ടുമാസത്തോളം ജയിലില്‍ കഴിഞ്ഞെങ്കിലും ജാമ്യം അനുവദിച്ചു.
കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണയ്ക്ക് പതിവായി ഹാജരാകുന്ന പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പ്രതി പ്രേംകുമാര്‍ ഭാര്യ രേഖയുടെ അമ്മ മണിയെ കൊലപ്പെടുത്തിയത് ഉച്ചകഴിഞ്ഞ് മൂന്നരവരെ വീട്ടില്‍ കാത്തിരുന്നശേഷമാണെന്നാണ് പോലീസ് നിഗമനം. മണി രാവിലെ ജോലിക്കുപോയശേഷമാണ് പ്രേംകുമാര്‍ ഭാര്യായ രേഖയെ കൊലപ്പെടുത്തിയത്. അതിനുശേഷം വീട്ടില്‍ത്തന്നെയിരുന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ മണി തിരിച്ചുവന്നപ്പോള്‍ അവരെയും കൊലപ്പെടുത്തി രേഖയുടെ അടുത്ത് കിടത്തിയെന്നാണ് കരുതുന്നത്.
രേഖയുടെ മൃതദേഹം അമ്മയുടേതിനേക്കാള്‍ അഴുകിയിരുന്നു. ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതുപോലെ മണിയെയും രേഖയെയും കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊന്നതാകാമെന്നു കരുതുന്നു. കൊലപാതക ദിവസം പെരുമഴയായതിനാല്‍ മറ്റു ബഹളങ്ങള്‍ വീടിന്റെ സമീപവാസികള്‍ പോലും അറിഞ്ഞിരുന്നില്ല. നേരത്തെ കൊലപാതകം നടത്തി പരിചയമുള്ളതിനാല്‍ പഴുതുകള്‍ അടയ്ക്കാന്‍ ആദ്യഘട്ടം മുതലേ പ്രതി ശ്രമം നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് തിങ്കളാഴ്ചയാണെങ്കിലും സംഭവം പുറംലോകം അറിഞ്ഞത് ബുധനാഴ്ചയായതിനാല്‍ പ്രതിക്ക് രക്ഷപ്പെടാന്‍ രണ്ടുദിവസം ഭിച്ചതും അന്വേഷണം വെല്ലുവിളിയാണ്.