ജീവനക്കാരില്ല; താളംതെറ്റി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
ജീവനക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്.
എട്ടു കണ്ടക്ടര്‍മാരുടെ കുറവ് നികത്തിയില്ല; പ്രിയദര്‍ശിനി സര്‍വീസുകള്‍ മുടങ്ങുന്നു; ഓഫീസ് പ്രവര്‍ത്തനങ്ങളും അവതാളത്തില്‍
ഇരിങ്ങാലക്കുട: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു. എട്ടു കണ്ടക്ടര്‍മാരുടെ കുറവ് നികത്താന്‍ കഴിയാത്തതും ഓഫീസ് ജീവനക്കാരുടെ അഭാവവും മൂലം സര്‍വീസുകളെയും ദൈനംദിന ഭരണപ്രവര്ത്തനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന രണ്ട് സ്റ്റേഷന് മാസ്റ്റര്‍മാരില്‍ ഒരാളെയും രണ്ട് താത്കാലിക ക്ലാര്‍ക്കുമാരെയും ഒഴിവാക്കിയിട്ട് ഒരു വര്‍ഷത്തിലേറെയായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച താത്കാലിക ഡ്രൈവര്‍മാരെ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയിരുന്നെങ്കിലും പിന്നീട് ഇവരെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ എട്ടു കണ്ടക്ടര്‍മാരുടെ കുറവ് ഇതുവരെ പരിഹരിച്ചിട്ടില്ല. പകല്‍ സമയത്ത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കുപോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്.
നിലവിലുള്ള കണ്ടക്ടര്‍മാരില്‍ മൂന്നുപേരെ ഓഫീസ് ഡ്യൂട്ടിക്കായി നിയോഗിക്കേണ്ടിവരുന്നതിനാല് കണ്ണിക്കര വഴി ആലുവ, എറണാകുളം ജെട്ടി എന്നിവിടങ്ങളിലേക്കുള്ള പ്രിയദര്‍ശിനി സര്‍വീസുകള്‍ സ്ഥിരമായി ഒഴിവാക്കേണ്ട അവസ്ഥയാണെന്ന് ജീവനക്കാര്‍ പറയുന്നു. നൈറ്റ് ടിക്കറ്റ് ആന്‍ഡ് കാഷ് വിഭാഗത്തില്‍ നിലവില്‍ ഒരാളും ഒരു അസിസ്റ്റന്റും മാത്രമാണുള്ളത്. ഇവര്‍ മാറിമാറി തുടര്‍ച്ചയായി ഏഴു ദിവസവും ഡ്യൂട്ടിക്ക് ഹാജരാകേണ്ട സ്ഥിതിയിലാണ്. ഓപ്പറേറ്റിംഗ്, ഓഫീസ്, ടിക്കറ്റ് കാഷ് വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ജീവനക്കാര്‍ വീതം ആവശ്യമായിരിക്കെ, പരിമിതമായ ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. ജീവനക്കാരുമായി ബന്ധപ്പെട്ട മറ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കും മാസങ്ങളായി ആളില്ല. ഇതോടെ ജീവനക്കാരുടെ അറ്റന്‍ഡന്‍സ്, അക്കൗണ്ട്സ്, മറ്റ് ഓഫീസ് ജോലികള്‍ എന്നിവയ്ക്കൊപ്പം വര്‍ക്ക്ഷോപ്പുമായി ബന്ധപ്പെട്ട ഓഫീസ് പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
കെസ്വിഫ്റ്റ് ഡ്രൈവര്‍, കണ്ടക്ടര്‍ ജീവനക്കാരുടെയും ബദല്‍ കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരുടെയും സ്ഥിരം ജീവനക്കാരുടെയും ഹാജര്‍ കൃത്യമായി രേഖപ്പെടുത്തി നല്‍കേണ്ടത് ശമ്പളം യഥാസമയം ലഭിക്കുന്നതിന് അനിവാര്യമാണ്. എന്നാല്‍ ഇതിന്ആവശ്യമായ അഡ്മിനിസ്ട്രേഷന് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ നിലവില്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരന് 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓഫീസുതലത്തില്‍ നിരന്തരം അറിയിച്ചിട്ടും ഇതുവരെ കാര്യമായ നടപടിയുണ്ടായിട്ടില്ലെന്നാണ് ജീവനക്കാരുടെ പരാതി. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് സര്‍വീസുകള്‍ മുടങ്ങാതെയും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും നടത്താനുള്ള സാഹചര്യം അടിയന്തിരമായി ഒരുക്കണമെന്നാണ് ആവശ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വ്യാപാരി ദിനാചരണം
തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 സംഘടിപ്പിച്ചു
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി