നഗര മധ്യത്തില്‍ പട്ടാപകല്‍ ബുള്ളറ്റിലെത്തി മാല പൊട്ടിക്കല്‍; രണ്ട് യുവാക്കള്‍ പിടിയില്‍

റോഷന്, ശരത്ത്.
കവര്‍ച്ച ചെയ്ത മാലകളും, കവര്‍ച്ചക്കായി ഉപയോഗിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും, മാല വിറ്റ് വാങ്ങിയ സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഫോണും പിടിച്ചെടുത്തു
ഇരിങ്ങാലക്കുട: നഗര മധ്യത്തില്‍ പട്ടാപകല്‍ ബുള്ളറ്റിലെത്തി മാല പൊട്ടിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. എറണാംകുളം ചേരാനെല്ലൂര്‍ സ്വദേശി തൃക്കൂക്കാരന്‍ വീട്ടില്‍ റോഷന് (27), വരാപ്പുഴ ചിറക്കകം സ്വദേശി ഗാര്ഡിയന് പറമ്പ് വീട്ടില്‍ ശരത്ത് (27) എന്നിവരാണ് പിടിയാലായത്. റോഷനം വെള്ളിയാഴ്ച ചേരാനെല്ലൂരില്‍ നിന്നും, ശരത്തിനെ ഇന്നലെ വരാപ്പുഴയില്‍ നിന്നുമാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി മാല പൊട്ടിക്കല്‍ ബൈക്ക് മോഷണ കേസുകളില്‍ പ്രതിയായ റോഷനാണ് സംഘത്തലവന്. കൊടുങ്ങല്ലൂരില്‍ ബൈക്ക് മോഷണക്കേസില്‍ പോലിസ് അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന റോഷന് ഈ മാസം 13 നാണ് ജാമ്യത്തിലിറങ്ങിയത്.
ഇടപ്പിള്ളി പാലത്തിന് താഴെ പാര്‍ക്ക് ചെയ്തു വച്ചിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് പറവൂര്‍ വഴികുളങ്ങര പമ്പില്‍ നിന്ന് പെട്രോള്‍ പണം നല്‍കാതെ പോവുകയും തുടര്‍ന്ന് വ്യാജ നമ്പര്‍ പ്ലയിറ്റ് വെച്ചാണ് സുഹൃത്ത് ശരത്തിനേയും കൂട്ടി ഇയാള്‍ മാല പൊട്ടിക്കാന്‍ ഇറങ്ങിയത്. പെട്രോള്‍ പമ്പില്‍ പണം നല്‍കാത്തതിന് പറവൂര്‍ സ്റ്റേഷനില്‍ പരാതി നിലവിലുണ്ട്. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന് പരിസരത്ത് എത്തിയ പ്രതികള്‍ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശിനിയായ വയോധികയെ കണ്ട് റോഷന് ബുള്ളറ്റില്‍ നിന്ന് ഇറങ്ങി അവരുടെ പുറകെ ചെന്ന് ഒരു പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചോടി ബുള്ളറ്റില്‍ കയറി രക്ഷപ്പെട്ടു.
പത്ത് മിനിറ്റിനുള്ളില്‍ ഇരിങ്ങാലക്കുടകത്തീഡ്രല് പള്ളിയുടെ മുന്നിലുള്ള റോഡിന്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന കാറളം വെള്ളാനി സ്വദേശിനിയുടെ മൂന്നു പവന് മാലയും പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. റോഷന് ആളൂര്‍, ഇരിങ്ങാലക്കുട, കൊരട്ടി, കൊടുങ്ങല്ലൂര്‍, എറണാകുളം ഇന്‍ഫോപാര്‍ക്ക്, എളമക്കര, ചേരാനെല്ലൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി മാല പൊട്ടിച്ച് കവര്‍ച്ച ചെയ്തതിനും മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചതിനും ആയി 17 ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്. ശരത്തും വിവിധ സ്റ്റേഷനുകളിലെ വിവിധ കേസുകളിൽ പ്രതിയാണ്. പ്രതികളെ പിടികൂാനെത്തിയ പോലീസിനുനേരെ നായക്കളെ അഴിച്ചുവിട്ടിരുന്നു.