ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ

അദീഷ്.
കാട്ടൂർ: ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ. കാട്ടൂർ- എടതിരിത്തി റോഡിലൂടെ കാട്ടൂർ തേക്കുംമൂല ഹിമുക്രു സ്വദേശി കാളിപറമ്പിൽ വീട്ടിൽ ശ്രീജിത്ത്(30) ഓടിച്ച മോട്ടോർ സൈക്കിളിൽ പുറകിലൂടെ വന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ നിർത്താതെ പോയി. അപകടത്തിൽ ശ്രീജിത്തിന്റെ വലതുകാൽപാദത്തിലെ എല്ലുപൊട്ടിയിരുന്നു.
ഈ കേസിലെ പ്രതിയായ പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി മുളങ്ങിൽ വീട്ടിൽ അദീഷ്(29)നെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് രാത്രിയിലായതിനാൽ വാഹനത്തിന്റെ നന്പർ ലഭിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളും വർക്ക്ഷോപ്പുകളും ആർടിഒ ഓഫീസുകളും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലൂടെ ആയിരത്തേളം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ചാണ് അപകടത്തിനിടയാക്കിയ വാഹനവും പ്രതിയെയും കണ്ടെത്തിയത്.
2022 ഒക്ടോബർ 22ന് മൂന്നുപീടിക ബീച്ച് റോഡിൽ വീട്ടമ്മയും മകളും സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടശേഷം നിർത്താതെ മുങ്ങിയ കേസിലും അദീഷ് പ്രതിയാണ്. കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഇ.ആർ. ബൈജു, എസ്ഐമാരായ തുളസിദാസ്, ഫ്രാൻസിസ്, എഎസ്ഐ സി.ജി. ധനേഷ്, എസ്സിപിഒ അജിത്കുമാർ, സിപിഒ രമ്യ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.